കൂട്ടുകാരി

അനീഷ്‌ എബ്രഹാം

കണ്ണില്ലാത്തവന്‍ അന്ധന്‍ .
കണ്ണുണ്ടായിട്ടും കാണാത്തവന്‍ ആര്?

കാതില്ലാത്തവന്‍ ബധിരന്‍ .
കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍ ആര്?

അറിയാത്തവന്‍ അജ്ഞന്‍ .
അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന്‍ ആര് ?

അരികില്‍ ഉള്ളത് സ്വന്തം
അകലെ ഉള്ളത് അന്യം .

അകലെ ഉള്ള സ്വന്തവും ,
അരികിലുള്ള അന്യവും.
എന്തിനു ? ആര്‍ക്കു വേണ്ടി ?

നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .
നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്.
നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് .

നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല [...]

പ്രണയത്തിന്റെ വിലാപകാവ്യം

ബൈജു വർഗ്ഗീസ്
എറണാകുളം
1
 
മെയ്-
മാസത്തിലെ അവസാനത്തെ
ഞായറാഴ്ച.
പള്ളിമണികൾ മുഴങ്ങി…
കുർബ്ബാനക്ക് പോകേണ്ട ദിവസം
കിടക്കയിൽ നിന്നെഴുന്നേറ്റ്-
കണ്ണാടിയിൽ നോക്കുമ്പോൾ
നെറ്റിയിൽ നിസ്ക്കാര തഴമ്പ്.
വിരലുകൾ കുരിശ് വരയ്ക്കാതെ-
തഴമ്പിൽ തട്ടി തട്ടി നിന്നു
പൊടുന്നനെ-
ജോസഫ് വേഷപ്പകർച്ചയുടെ
തിരിച്ചറിവിൽ തരിച്ചു നിൽക്കവേ-
ബാങ്കു വിളികൾ ഉയരുന്നു..
ഒരു ഞെടുക്കത്തോടെ-
ടെലിവിഷനിൽ
എഴുത്തുകാരിയുടെ ചരമവാർത്ത-
മാധവിക്കുട്ടിയുടെ-
കമലാദാസിന്റെ
കമലസുരയ്യയുടെ
മരണാനന്തര രംഗങ്ങൾ….
 
2
 
ജോസഫ് നടക്കാനിറങ്ങിയ
ശവക്കോട്ട പാലത്തിൻ
നടുക്ക് വെച്ച്
അവൻ ആദ്യമായി
കണ്ടുമുട്ടി….
പർദ്ദയിൽ മുങ്ങിയ ശരീരത്തിനുള്ളിൽ
മുങ്ങാത്ത മുഖത്ത്
രണ്ടു നക്ഷത്രങ്ങൾ പോലെ
അവളുടെ കണ്ണുകൾ തിളങ്ങി…
 
3
 
മുന്തിരിച്ചെടിയുടെ ലതകൾ
പരസ്പരം പുലർന്നു.
വയലറ്റ് പുഷ്പങ്ങൾ
മറന്നുനിന്ന താഴ്വാര
ത്തിൽ വെച്ച് ചുംബന
ത്തിന്റെ മധുരം പകർന്നു…
 
4

തിമിർത്തു പെയ്ത വർഷ-
ത്തിനൊടുവിൽ
ഒരു രാത്രിയിൽ-
പ്രണയത്തിന്റെ തീച്ചൂളയിൽ
വെന്തുരുകി; അവളുമായി
ഒളിച്ചോടി
പൊന്നാനിയിലെത്തി അവളുടെ
കണ്ണീരിൽ കുതിർന്ന യാചനയിൽ
സുന്നത്ത് നടത്തി, തൊപ്പിയിട്ട
പുതിയ മനുഷ്യനായി മാറി.
കുപ്പായം ഊരിമാറ്റിയപോലെ
പൊക്കിൾക്കൊടി [...]

ഓടിപ്പോയവരുടെ സുവിശേഷങ്ങൾ

സുധീരൻ. എം. എസ്‌
ശ്രീദളം
തിരുവനന്തപുരം

ഞാനൊരു പെൺകുട്ടിയാണ്
ഇരുട്ടു കയറിയ ഒരു മുറിയിലിരിക്കുന്നു
കൂട്ടിനൊരു ഇരട്ടപെറ്റ കറുത്തപൂച്ചയുണ്ട്
തറയിലെ മണ്ണിൽ പൊടിപിടിച്ച കത്തുകളും
നിറം മങ്ങിയ പാത്രങ്ങളുമുണ്ട്.
സാക്ഷയില്ലാത്തതാണ് എന്റെ മുറി
കരുവാന്റെ തല തെറിച്ചത് സാക്ഷ ചേർത്ത
സമയത്തായിരുന്നു 

എന്റെ ചങ്ങാതിയും ഒരു പെൺകുട്ടിയായിരുന്നു
അവളൊന്നു പെറ്റതായിരുന്നു
കുറ്റിപ്പുറത്തെ ട്രാക്കിലാണവൾ തലവച്ചത്
അതിന്റെ മീതെക്കൂടിയാണ് ഞാൻ
മൂകാംബികയെ കാണാൻ പോയത്
റയിലിലെ ചല്ലിക്കൂറ്റം എന്നെ തിരയുന്നു.

എന്റെ ആൺ സുഹ്യത്ത് പാവമായിരുന്നു
അവനെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ്
മെയിലയച്ചത് ഇന്നലെയായിരുന്നു
വെബ് ക്യാമറ തുറന്നു വെയ്ക്കാനും അവൻ പറഞ്ഞു
എന്നിട്ടൊരു  നാടകം അവനെനിക്ക് കാണിച്ചു തന്നു
കഴുത്തിലൊരു കുരുക്കിട്ടു പിടഞ്ഞുലഞ്ഞു
കുരുക്കിൽ കുരുങ്ങി അവൻ മറഞ്ഞു
മെയിലിന്റെയൊടുവിൽ അക്ഷരത്തെറ്റുണ്ടായിരുന്നു

മരണരൂപങ്ങളെന്റെ ഇരുട്ടു മുറിയിൽ
നിറയെയുണ്ട്.
വിപ്ലവസന്ധ്യയിൽ പൂക്കുന്ന [...]

ചെട്ടികാടുനിന്നും സ്നേഹപൂര്‍വ്വം സ്വന്തം ആഗ്നസ്മേരി

ഏഴാച്ചേരി രാമചന്ദ്രന്‍

സൈമണ്‍ എന്ന പരദേശി പറഞ്ഞത്”
പണ്ടു വാണിഭച്ചെട്ടികള്‍ കൂട്ടമായ്
വന്നു പാര്‍‍ത്തോരിടമായിരിക്കണം,
ഇന്നു കുട്ടികള്‍ ഗോട്ടികളിയ്ക്കവേ

തങ്ങളില്‍ച്ചിരിച്ചാര്‍ക്കും മണല്‍ത്തടം.

അന്നു പായ്ക്കപ്പലില്‍വന്നിറങ്ങിയോര്‍‍
കൊണ്ടുവന്ന വിശിഷ്ടവസ്തുക്കളില്‍

കണ്ണുമഞ്ഞളിച്ചുള്ളവര്‍, പൂര്‍വീകര്‍,
എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകള്‍.

ഈറനാം നിലാവേറ്റുമിനുങ്ങും
ഈ വിശുദ്ധ തീരത്തിന്റെ നെഞ്ചില്‍
ആദി താളത്തി, ന്നഗ്നി നാളങ്ങള്‍, വീ-
ണാഴി മുത്തുകള്‍ക്കര്‍ഥമുണ്ടായ നാള്‍,

മെല്ലെ മെല്ലെ വിവാഹങ്ങള്‍, നേര്‍ച്ചകള്‍,

കഞ്ഞി വീഴ്ത്തലും കപ്പം കൊടുക്കലും,
നാട്ടിടകളിലൂടെക്കഴുതകള്‍

നേര്‍ത്തകാറ്റത്തു മേഞ്ഞ സായന്തനം,

പുത്തനാകും ജനപദം, ശാസ്ത്രിമാ-

രെത്തി ദൈവങ്ങളോടുപദേശം,

ഒക്കെ ഞാന്‍ വിവരിയ്ക്കവേ, നീയെ-
ന്തര്‍ഥമില്ലാതെപൊട്ടിച്ചിരിയ്ക്കാന്‍?”

(2)

ആഗ്നസ് മേരിയുടെ ആത്മഗതം”പിന്നെയും മുഴുബ്ഭ്രാന്തനാം നിന്നെ
കണ്ടുമുട്ടിയ സന്തോഷമാകാം.
ഞാനുറങ്ങും മണല്‍ക്കൂന കാണാ‍ന്‍
നീ വരുമെന്നറിഞ്ഞ നേരം മുതല്‍
നാട്ടു പച്ചത്തൊടികളെല്ലാം ഞാന്‍
പൂക്കളാലേ വിതാനിച്ചു സൈമണ്‍.

 

 
ചിന്നവാണിഭ വസ്തുക്കള്‍ നീട്ടി
അന്നുനീയെന്റെ [...]

സ്നേഹം

ഡോ. അമൃത

ഈറന്‍ മിഴികളില്‍ ,
ഇടറുന്ന കരളില്‍
നിതാന്ത വ്യഥകള്‍ തന്‍ -
കൃഷ്ണവനങ്ങളില്‍
ഒരു കൊച്ചു നക്ഷത്രദീപ്തിയായ്,
ശാന്തിയായ്,
ആദിപ്രണവം പിളര്‍ന്ന സംഗീതമായ്,
ആദിമ നിശബ്ദ നിശ്ചലാകാശത്തി-
ലാദ്യമുണര്‍ന്നൊരുടുക്കിന്റെ സ്പന്ദമായ്,
ഗിരികൂടസാനുക്കള്‍ തോറും വിമൂകമാ-
യലയുന്ന കാറ്റിന്റെ സീല്‍ക്കാരധാരയായ്,
ഇരുളലകള്‍ മാഞ്ഞു മാഞ്ഞു പോം ബ്രഹ്മ-
മുഹൂര്‍ത്തലുന്നിദ്ര ബോധാവബോധമായ്,
കാലങ്ങള്‍ കൈവിരല്‍ വിടവിലൂര്‍ന്നൂര്‍ന്നു-
പോകുമീ ശൈശവ ക്രീഡാ ലഹരിയായ്,
ഇന്നലെ,യിന്നായി,നാളെയായ്,നീളും-
കടങ്കഥയുള്ളില്‍ ,ചിപ്പിയില്‍ മുത്തുപോ-
ലോളിയാര്‍ന്നുണരുന്നൊരുണ്വയായ്,തത്വമായ്,
അണ്ഡകടാഹങ്ങളെല്ലാം ഹ്യദന്തത്തി-
ലൊന്നായൊതുക്കും വിരുതായ്, മദംവായ്ക്കു-
മോരോ മനസ്സിലുമറിവിന്‍ പൊരുളായി,
ശാന്തിയായ്, വിശ്വസംഗീതമായ്, സ്നേഹമേ!
നീ കോടികോടിക്കിരണങ്ങള്‍ തൂകുന്നൊ-
രുജ്ജ്വല സൂത്യനായ് എന്നുമുയിര്‍ക്കൊള്‍വൂ,
ചണ്ഡമാം ജീവിതപ്പാഴ്ക്കൊടുങ്കാറ്റിനെ
മീട്ടിയുറക്കുന്ന തംബുരുനാദമായ്.

വലതുവശം

ചെമ്മനം ചാക്കോ
അപ്പന്റെയനുജന്റെ പൌത്രനാം ബോബിമോ-
നബുദാബിയില്‍ ജോലിയല്ലോ.
ഇരുപത്തിനാലായ്‌ വയസ്സു,കമ്പ്യൂട്ടറില്‍
ബിരുദവും,കണ്ടാല്‍ സുമുഖന്‍!
എല്ലാറ്റിനും വിരുതേറുമവന്നുടെ
കല്യാണവും കഴിഞ്ഞല്ലോ.
സുന്ദരിപ്പെണ്ണുമായ് പയ്യന്‍ വിരുന്നിനു
വന്നിരിക്കുന്നെന്റെ വീട്ടില്‍.

ഊണുംകഴിഞ്ഞു വൈകിട്ടു കടല്‍പ്പുറം
കാണുവാന്‍ ഞങ്ങള്‍ തിരിച്ചു.
മിന്നുന്ന ബെന്‍സിലായ് ബോബിമോന്‍ തന്‍പുതു-
പ്പെണ്ണുമായ് മുന്നിലിരിപ്പൂ.
ഞങ്ങളും മോളുടെ മോളുമായ് കാറിലെ
സംഗീതവും കേട്ടു പിന്നില്‍!

പോകേണ്ടതാം വഴിചൊല്ലിക്കൊടുക്കുവാന്‍
ജാഗരൂകന്‍ ഞാന്‍ പറഞ്ഞാന്‍:-
“നേരേ നാം കാണുന്ന ബാറുകഴിഞ്ഞുടന്‍
കാറു വലത്തോട്ടുപോണം”
“വലതെന്നു ചൊല്ലിയാല്‍ ലെഫ്റ്റാണോ, റൈറ്റാണൊ?”
മലയാളപുത്രന്റെ ചോദ്യം!
“വലതെന്നു ചൊല്ലിയാല്‍ സൌത്തല്ലേ?”വധുവിന്റെ
മലയാളവിജ്ഞാനകോശം!

തെക്കും വടക്കും തിരിയാത്തോരിവരുടെ
മക്കള്‍ തന്‍ കാര്യമെന്താമോ?

ഒരു ദലിത് കവിതയുടെ കദനകഥ

ബി.ജോസുകുട്ടി, ആലപ്പുഴ

പ്രസിദ്ധീകരിക്കാനായി അയച്ച കവിത,

അപകടത്തില്‍പ്പെട്ട്

മരണാസന്നമായി ആശുപത്രിയില്‍

കിടക്കുന്നതറിഞ്ഞ് ഞാനോടിച്ചെന്നു.

തലക്കെട്ട് ഛേദിക്കപ്പെട്ട നിലയിലായിരുന്നു.

വാക്കുകളിലായിരുന്നു കൂടുതല്‍ മുറിവുകള്‍.

വാക്യങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു

ആശയം ചതഞ്ഞരഞ്ഞു പോയിരുന്നു.

എന്നിട്ടു പോലും

ആരാലും ശ്രദ്ധിക്കപ്പെടാതെ,

നിണം വാര്‍ന്നൊഴികിയ ശരീരവുമായി

കവിത ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നു

ചാനല്‍-മാധ്യമങ്ങള്‍

ബ്യൂട്ടി കോണ്ടെസ്റ്റിന്റെ പ്രസ്സ് ഗ്യാലറിയില്‍

കുടുങ്ങിപ്പോയിരുന്നത്രേ.

എന്നോടെന്തോ പറയാനായി

അതു ചുണ്ടുകളനക്കാന്‍ ശ്രമിച്ചു.

ലക്ഷ്യത്തിലെത്താനായി

ഓരം ചേര്‍ന്നു പോകുമ്പോള്‍

ആരോ നിയോഗിച്ച ‘ക്വട്ടേഷന്‍’ ടീമാണത്രേ

ഇതു ചെയ്തതെന്ന്,

ചിലരെ കണ്ടാല്‍ തിരിച്ചറിയാമെന്നും.

ഇത്രയും പറഞ്ഞ് കവിത

മോര്‍ച്ചറിയിലെ അനാഥശവമായി.

പൊട്ടിക്കരയാന്‍പോലും കഴിയാതെ

ഞാന്‍ തളര്‍ന്നുവീഴുമ്പോള്‍

പുതിയതൊന്ന് ഉരുവാകുന്നതിന്റെ വേദന

എന്നിലാരംഭിച്ചു.

ഒരു കാലിത്തൊഴുത്തെങ്കിലുമന്വേഷിച്ച്

വേച്ചുവേച്ചുനടക്കുമ്പോള്‍

ഒരിടിമിന്നല്‍ച്ചീള് ആകാശത്തുകൂടെ

എന്നെ അനുയാത്ര ചെയ്യുന്നുണ്ടായിരുന്നു.

രഹസ്യം- ഒന്നാമന്റെ കുറിപ്പുകള്‍

ക്രിസ്പിന്‍ ജോസഫ് ,   
പാല്യത്തയില്‍,    തിരുമലഭാഗം.പി.ഒ,    തുറവൂര്‍,   ആലപ്പുഴ

 

(ഒന്നാമന്റെ കുറിപ്പുകള്‍ക്ക് ശേഷമാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞതെന്ന് കരുതപ്പെടുന്നു മൂവാണ്ടന്‍ മാവുകള്‍ക്കിടയിലൂടെ മണിയനീച്ചകള്‍ തീട്ടത്തിന്റെ ചെറിയ ഉരുള ഉരുട്ടിക്കൊണ്ടുപോകുന്നു.)

 

                     

1

H2O ഏറ്റവും നിശബ്ദമായ ഒരു യാത്രയാണെന്ന്

നാമ്മളറിയുമൊഴേക്കും എല്ലാം അവസാനിച്ചിരിക്കും.

കള്ളുഷാപ്പിലേക്കുള്ള വഴികളെല്ലാം

പാടവരമ്പത്തൂന്ന് വഴുതിവീണിരിക്കും.

 
                     
2

നിന്റെ കൊഴുത്ത തുപ്പല്‍

എനിക്കും മണ്ണിരകള്‍ക്കും ഭക്ഷണമാകുന്നു

ഭൂമിയിലെ ആദ്യകാല്‍വെപ്പില്‍ത്തന്നെ

നിന്റെ നാഭിയിലെ പച്ചമണ്ണില്‍ ഞാന്‍ പുതഞ്ഞുപോകുന്നു.

നിന്റെ ഉടല്‍

രണ്ട് ശത്രുരാജ്യങ്ങള്‍ക്കിടയിലെ എന്റെ ഇടത്താവളമാണെന്ന്

ആരോ വിളിച്ചു പറയുന്നു.

 
 

നിര്‍ത്തിയിട്ടിയിരിക്കുന്ന ഒരു വണ്ടിയില്‍

രണ്ട് നാവുകള്‍ കുടിപ്പക തീര്‍ക്കുന്നത് നാം കാണുന്നു

ഒരുവള്‍ ആരുടേയോ അരക്കെട്ടിലിരുന്ന്

നദി നീന്തിക്കടക്കുന്നത് കാണുന്നു

 
 
              
3

നമിതയെന്ന തമിഴ്നടിയുമായി

എനിക്ക് ചെറിയ രഹസ്യബന്ധങ്ങളുണ്ട്.

രഹസ്യബന്ധങ്ങളിലെ [...]